എറണാകളും: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെ കളമശ്ശേരി ക്രെെം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ തൃശ്ശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. തന്‍റെ മനസിനകത്ത് കുറ്റബോധമില്ലെന്നും താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്ത് തെളിവുണ്ടെങ്കിലും അത് കൊണ്ടുവരട്ടെ. തന്‍റെ ഭാഗത്ത് ഒരു പാളിച്ചയും വന്നിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഇതുവരെ കൈകൂലി വാങ്ങിയിട്ടില്ല. കോടതിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അറസ്റ്റ് ചെയ്യുമോ എന്ന് ആശങ്കയില്ല. തനിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് സുധാകരൻ. മുൻ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവര്‍ കൂട്ടുപ്രതികളാണ്.
ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എംടി ഷമീര്‍, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയില്‍ 2021 സെപ്റ്റംബര്‍ 26-നാണ് ക്രൈംബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് പരാതിക്കാരുടെ ആരോപണം. മോന്‍സന്‍ സുധാകരന് 10 ലക്ഷം കൈമാറുന്നത് കണ്ടതായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത്തും ജീവനക്കാരായിരുന്ന ജെയ്‌സണും ജോഷിയും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.