വാഷിംഗ്‌ടണ്‍: ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്‍റിക് സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം-ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. യാത്രക്കാരെ പേടകത്തിനകത്താക്കി പുറത്തുനിന്നു 17 പൂട്ടുകൾ ഉപയോഗിച്ച് പൂട്ടുന്നതിനാല്‍ പേടകം അകത്തുനിന്നും തുറക്കാന്‍ സാധിക്കില്ലായെന്നത് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു. അതോടൊപ്പം ടൈറ്റനിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
സമുദ്രാന്തര്‍ഭാഗത്തെ ബുദ്ധിമുട്ടുകള്‍, മോശം കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികള്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനേഡിയൻ നാവികസേനയ്ക്കൊപ്പം അമേരിക്കൻ കോസ്റ്റ്ഗാർഡും തെരച്ചിലിനായി രംഗത്തുണ്ട്. കൂടാതെ ക്യാമറ സജ്ജീകരിച്ച റിമോട്ട് ഓപ്പറേറ്റഡ് റോബോട്ടുകൾ തിരച്ചിലിനായി സഹായിക്കുന്നുണ്ട്. ടൈറ്റനെ കണ്ടെത്തിയാല്‍ തന്നെ ഉപരിതലത്തിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കുമെന്ന് 1985-ൽ ടൈറ്റാനിക് അവശിഷ്ടങ്ങൾ കണ്ടെത്തിയ പര്യവേഷണത്തിന് നേതൃത്വം നൽകിയ ഡെറ്റ്‌വീലര്‍ പറഞ്ഞു.
ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച കോടീശ്വരൻ ഹാമിഷ് ഹാർഡിങ്ങ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് ടൈറ്റാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. ഇതിനുപിന്നാലെ ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ടൈറ്റന് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. 6.7 മീറ്ററാണ് നീളം. കാർബൺ, ഫൈബർ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റന്‍റെ നിര്‍മ്മാണം. പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ടൈറ്റൻ സമുദ്രപേടകത്തിൽ സഞ്ചരിക്കാനാകുക.