കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല അസോ. പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്.
താൽകാലിക റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരിയായ പ്രിയക്ക് യുജിസി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ‌്കറിയ നൽകിയ ഹര്‍ജിയില്‍ നവംബർ 17ന് സിംഗിള്‍ ബെഞ്ച് റാങ്ക് പട്ടിക റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനത്തില്‍ നീതീപീഠത്തില്‍നിന്ന് നീതി ലഭിച്ചതില്‍ സന്തോഷമെന്ന് പ്രിയ വര്‍ഗീസ് പറഞ്ഞു. ചാരിനില്‍ക്കാന്‍ ഒരു മതിലുണ്ട് എന്ന് ബോധ്യമാക്കുന്ന വിധി. മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കിയത് അഭിമുഖ പരീക്ഷയുടെ തലേദിവസം മുതലാണ്. തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നും പ്രിയ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്കറിയ പറഞ്ഞു.