വാഷിംഗ്‌ടണ്‍: ട്വിറ്ററുമായി ബന്ധപ്പെട്ട് മുന്‍ സിഇഒ ജാക്ക് ഡോര്‍സി നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഇലോണ്‍ മസ്ക്. ഓരോ രാജ്യത്തിന്റേയും നിയമങ്ങൾ അനുസരിക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. പ്രാദേശിക നിയമങ്ങള്‍ പാലിക്കുമെന്നും നിയമങ്ങള്‍ അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലും വ്യത്യസ്തമായ സര്‍ക്കാരുകളും വേറെ വേറെ നിയമങ്ങളുമാണ്. ഈ നിയമങ്ങൾക്കുള്ളിൽ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം പരമാവധി സംരക്ഷിക്കാനാണ് ട്വിറ്റര്‍ ആഗ്രഹിക്കുന്നതെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു.
ജാക്ക് ഡോര്‍സിയുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കർഷക പ്രതിഷേധങ്ങളുടെയും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ജാക്ക് ഡോർസി വെളിപ്പെടുത്തിയത്. കേന്ദ്രസർക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബ്രേക്കിംഗ് പോയിന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോർസി ഇക്കാര്യം പറഞ്ഞത്.