വാഷിംഗ്‌ടണ്‍: ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്‍റിക് സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം-ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. യാത്രക്കാരെ പേടകത്തിനകത്താക്കി പുറത്തുനിന്നു 17 പൂട്ടുകൾ ഉപയോഗിച്ച് പൂട്ടും. അതുകൊണ്ട് തന്നെ പേടകം അകത്തുനിന്നും തുറക്കാന്‍ സാധിക്കില്ലായെന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു.
ഒരു ദിവസത്തേക്ക് കൂടിയുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ അശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തർഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് തെരച്ചിൽ നടത്തി. കനേഡിയൻ നാവികസേനയ്ക്കൊപ്പം അമേരിക്കൻ കോസ്റ്റ്ഗാർഡും തെരച്ചിലിനായി രംഗത്തുണ്ട്.
ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച കോടീശ്വരൻ ഹാമിഷ് ഹാർഡിങ്ങ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് ടൈറ്റാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. ഇതിനുപിന്നാലെ ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ടൈറ്റന് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. 6.7 മീറ്ററാണ് നീളം. കാർബൺ, ഫൈബർ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റന്‍റെ നിര്‍മ്മാണം. പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ടൈറ്റൻ സമുദ്രപേടകത്തിൽ സഞ്ചരിക്കാനാകുക.