നവഭാരതശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളെ ഇല്ലാതാക്കാൻ നോക്കുന്ന, ഇന്ത്യാ ചരിത്രം തിരുത്തി എഴുതാൻ വിഫല ശ്രമം നടത്തുന്ന നരേന്ദ്രമോദിയോടും ബിജെപി സർക്കാരിനോടും ഉള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 16 കൊല്ലം ജീവിച്ച വസതിയാണ് തീൻമൂർത്തി ഭവൻ. അദ്ദേഹത്തിന്റെ പേരിൽ അവിടെ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേരു മാറ്റുന്നത് നരേന്ദ്രമോദി എത്ര അല്പനാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കല്ലിലോ മണ്ണിലോ നിർമ്മിച്ച ഏതെങ്കിലും നിർമ്മിതിയുടെ പേരുമാറ്റിയാൽ മാഞ്ഞു പോകുന്നതല്ല ഇന്ത്യയുടെ ചരിത്രവും ജവഹർലാൽ നെഹ്റുവും. ആ പേര് എഴുതപ്പെട്ടിരിക്കുന്നത് ഏതെങ്കിലും സ്മാരകങ്ങളിലല്ല, ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 16 കൊല്ലം ജീവിച്ച വസതിയാണ് തീൻമൂർത്തി ഭവൻ. അദ്ദേഹത്തിന്റെ പേരിൽ അവിടെ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേരു മാറ്റുന്നത് നരേന്ദ്രമോദി എത്ര അല്പനാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നു.
സ്വാതന്ത്ര്യ സമരകാലത്ത് വർഷങ്ങൾ ജീവിതം ജയിലിൽ ഹോമിച്ചവരാണ് പണ്ഡിറ്റ് നെഹ്റു അടക്കമുള്ള അക്കാലത്തെ കോൺഗ്രസ് നേതാക്കൾ . കോടികൾ വിലയുള്ള ആസ്തികൾ ഈ രാജ്യത്തിന് വിട്ടുകൊടുത്ത കുടുംബമാണ് നെഹ്റു കുടുംബം .പട്ടിണിയും പരിവട്ടവും കൊണ്ട് നട്ടം തിരിഞ്ഞ ഒരു ജനതയെ ദീർഘവീക്ഷണത്തോടുകൂടി മികച്ച പദ്ധതികൾ ഒരുക്കി കൈപിടിച്ചുയർത്തിയ ആ മഹാന് രാജ്യം നൽകിയ ആദരവാണ് അദ്ദേഹത്തിന്റെ പേരിലുള്ള പല സ്മാരകങ്ങളും .
ഒരു ദിവസം ആ പേര് ശിലകളിൽ നിന്നും മായ്ച്ചു കളഞ്ഞാൽ പോലും കൂടുതൽ തിളക്കത്തോടെ ഇന്ത്യയുടെ ചരിത്രത്തിൽ ജവഹർലാൽ നെഹ്റു എന്ന പേര് ജ്വലിച്ചു നിൽക്കും.ഇന്ത്യയുടെ ചരിത്രത്തിൽ,ഇന്ത്യയുടെ നിർമിതിയിൽ യാതൊരു പങ്കും വഹിക്കാത്തവരാണ് സംഘപരിവാർ സംഘടനകൾ .സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഊർജ്ജം നഷ്ടപ്പെടുത്തരുതെന്ന് സ്വന്തമണികളെ ഉദ്ബോധിപ്പിച്ചവരാണ് അവർ. ചരിത്രത്തിൽ പേരില്ലാത്തവർക്ക് ചരിത്ര പുരുഷൻമാരോട് തോന്നുന്ന അസൂയയാണ് മോദി അടക്കമുള്ള സംഘപരിവാർകാർക്ക് ഇപ്പോൾ തോന്നുന്നത്.
നവഭാരതശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളെ ഇല്ലാതാക്കാൻ നോക്കുന്ന, ഇന്ത്യാ ചരിത്രം തിരുത്തി എഴുതാൻ വിഫല ശ്രമം നടത്തുന്ന നരേന്ദ്രമോദിയോടും ബിജെപി സർക്കാരിനോടും ഉള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.