അലഹബാദ്: ബിബിസിക്ക് പുറകെ അല്‍ജസീറ ഡോക്യുമെന്‍ററിക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. അലഹബാദ് കോടതിയാണ് 'ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം താത്കാലികമായി തടഞ്ഞത്. സുധീർകുമാർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്യുമെന്‍ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ആരോപിച്ചാണ് വിലക്ക്.
അല്‍ജസീറ നിര്‍മ്മിച്ച ഡോക്യുമെന്‍ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചാല്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്നും പൗരന്മാര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഡോക്യുമെന്ററിയുടെ ഉള്ളടക്കം അധികൃതർ പരിശോധിക്കുന്നത് വരെ സംപ്രേഷണം ചെയ്യുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുസ്ലിങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ് ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ് പറയുന്നത്. ജൂണ്‍ 3- ന് ഈ ഡോക്യുമെന്‍ററിയുടെ അറബിക്ക് പതിപ്പ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കുതെളിയിക്കുന്ന ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററിക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.