കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. മുൻ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവര്‍ കൂട്ടുപ്രതികളാണ്.
ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എംടി ഷമീര്‍, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയില്‍ 2021 സെപ്റ്റംബര്‍ 26-നാണ് ക്രൈംബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് പരാതിക്കാരുടെ ആരോപണം. മോന്‍സന്‍ സുധാകരന് 10 ലക്ഷം കൈമാറുന്നത് കണ്ടതായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത്തും ജീവനക്കാരായിരുന്ന ജെയ്‌സണും ജോഷിയും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.