കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കോടതിയിൽ. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നു. പണം നഷ്ടമായവരുടെ പരാതിയില്‍ തന്‍റെ പേര് ആദ്യമുണ്ടായിരുന്നില്ലെന്നും പിന്നീട് ചേര്‍ത്തതാണെന്നും സുധാകരന്‍ പറഞ്ഞു.
അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. മുൻ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവര്‍ കൂട്ടുപ്രതികളാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 23 ന് മാത്രമേ ഹാജരാകാന്‍ കഴിയുകയുള്ളുവെന്ന് സുധാകരന്‍ അറിയിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എംടി ഷമീര്‍, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയില്‍ 2021 സെപ്റ്റംബര്‍ 26-നാണ് ക്രൈംബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് പരാതിക്കാരുടെ ആരോപണം. മോന്‍സന്‍ സുധാകരന് 10 ലക്ഷം കൈമാറുന്നത് കണ്ടതായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത്തും ജീവനക്കാരായിരുന്ന ജെയ്‌സണും ജോഷിയും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. മോന്‍സനും സുധാകരനും ഒന്നിച്ചുളള ചിത്രങ്ങളും പുറത്തുവന്നിരുന്നു.