വിമാനം അപകടത്തിൽപ്പെട്ട് കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ കാണാതായ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി. നീണ്ട 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. അവിശ്വസനീയമാംവിധം ഈ ദുര്‍ഘടഘട്ടത്തെ അതിജീവിച്ചവരില്‍ ഒരുവയസുള്ള കുട്ടിയുമുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം അറിയിച്ചത്.
പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ, ഒമ്പതുവയസുള്ള സൊലെയ്‌നി,നാല് വയസുകാരനായ ടെയ്ൻ, ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ് 1-നാണ് വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആമസോൺ വനത്തിൽ അകപ്പെട്ടത്. ഇവരുടെ അമ്മ മഗ്ദലേനയും വിമാനം പറത്തിയിരുന്ന പൈലറ്റ് ഹെർനാൻഡോയും ഒരു പ്രാദേശിക നേതാവും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെത്തി. എന്നാല്‍ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ന്ന് സൈന്യവും അഗ്നിശമന സേനയും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതോടെ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിച്ചു. കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തിരച്ചിലിന്റെ ഭാഗമായി. നാല്പതു ദിവസം നീണ്ട ആത്മവിശ്വാസത്തോടെയുള്ള തിരച്ചിലിനൊടുവില്‍ കുട്ടികളെ ജീവനോടെത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞു.