കൊച്ചി: ടൊവിനോ തോമസ് നായകനായ 2018 സിനിമ കരാര്‍ ലംഘിച്ച് ഒടിടിയ്ക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടുന്നതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്‍റണി. 'തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു . സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂർവം ചെയ്യുന്നതല്ല' എന്ന് ജൂഡ് ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രംഗത്തെത്തിയത്. തിയേറ്റര്‍ സംഘടനയായ ഫിയോക്കാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച 2018 നാളെ മുതലാണ് സോണി ലൈവില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. മെയ് 5-നാണ് സിനിമ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത ദിനം തന്നെ 1. 85 കോടി രൂപയാണ് ചിത്രം നേടിയത്. പത്ത് ദിവസത്തിനകം ചിത്രം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ജൂഡ് ആന്‍റണിയാണ് 2018 സിനിമ സംവിധാനം ചെയ്തത്.