തന്നെ നാടുകടത്തണം എന്ന് പറഞ്ഞ കെ സുരേന്ദ്രനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. കെ ടി ജലീല്‍ എം എല്‍ എ. കണ്ണൂരില്‍ ട്രെയിനില്‍ തീയിട്ട പുഷൻജിത് സിദ്ഗറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്‍പ് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്നും കെ ടി ജലീല്‍ തന്റെ എഫ് ബി കുറിപ്പില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്നെ നാടു കടത്താൻ പറഞ്ഞ ശൂരനെവിടെ? കണ്ണൂരിൽ ട്രെയിൻ കത്തിച്ച കൽക്കത്തക്കാരനായ പുഷൻജിത് സിദ്ഗറിൻ്റെ പശ്ചാത്തലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേൾക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരിൽ ട്രെയിനിന് തീയിട്ട സെയ്ഫിക്കും കണ്ണൂരിൽ "തീപ്പെട്ടിക്കൊള്ളി" കൊണ്ട് ട്രെയിൻ കത്തിച്ച "മാന്ത്രികനും" തമ്മിൽ വല്ല ബന്ധവുമുണ്ടോ?
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല "മാനസിക രോഗികൾ" ഭിക്ഷ യാചിക്കാൻ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയിൽ വല്ല ട്രെയിനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജൻസികൾക്ക് പറന്നെത്താനാണോ ട്രെയിനിന് തന്നെ മാനസിക രോഗികൾ തീയിടുന്നത്? കണ്ണൂർ ടൗണിൽ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവർ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂർ സിറ്റിയിൽ ഭിക്ഷക്ക് വിട്ടാൽ കാര്യം ബോദ്ധ്യമാകും.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കിൽ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്. കേരളത്തെ ഗുജറാത്താക്കാനുള്ള "ഗോധ്ര" സൃഷ്ടിക്കലാണോ സെയ്ഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി "ആരെങ്കിലും" ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ''മനോരോഗമില്ലാത്ത" സെയ്ഫിമാരും "മനോരോഗികളായ" പുഷൻജിത്തുമാരും തീവണ്ടിക്ക് തീവെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത "ഉള്ളികൾക്ക്" തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.
കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവർ ഒരു വിസയും കൂടി എടുത്താൽ നന്നാകും!