തിരുവനന്തപുരം: ലൈംഗിക കുറ്റാരോപണങ്ങളിലുള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ സൂചനയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയെന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാങ്കോയുടെ രാജി സ്വീകരിച്ചത് അച്ചടക്ക നടപടിയായി തന്നെയാണ് വിലയിരുത്തേണ്ടതെന്നും ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കിയത് സഭാ വിശ്വാസികള്‍ക്കും ക്രിസ്തുമത വിശ്വാസികള്‍ക്കും ആശ്വാസമാണെന്നും അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
'17 കേസുകളില്‍ പ്രതിയായ ഒരു കര്‍ദിനാളിനെ നീക്കം ചെയ്യാത്ത സഭയില്‍, ബലാത്സംഗ ആരോപണത്തിന് വിധേയനായ ബിഷപ്പിനെ നീക്കം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ലൈംഗിക കുറ്റാരോപണങ്ങളിലുള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ബിഷപ്പിന്റെ രാജി. പുരോഹിതവൃത്തി ചെയ്തുകൊണ്ടിരുന്ന ഞങ്ങള്‍ക്ക് വളരെയധികം മനോവിഷമമുണ്ടാക്കിയതാണ് ഫ്രാങ്കോ മുളയ്ക്കല്‍ വിഷയവും ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ വിഷയവും. കേസ് നിലനില്‍ക്കുന്നതിനാല്‍ കത്തോലിക്കാ സഭയ്ക്ക് അച്ചടക്ക നടപടിയെന്ന് പറയുന്നതില്‍ പരിമിതിയുണ്ട്. ബലാത്സംഗ ആരോപണവിധേയന്‍ എന്തുകൊണ്ടാണ് കുര്‍ബാന ചൊല്ലിയും ജനങ്ങളെ ആശിര്‍വദിച്ചും നടക്കുന്നതെന്ന ചോദ്യത്തിന് താല്‍ക്കാലിക ഉത്തരം ലഭിച്ചു'-ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരത്തോടെയാണ് ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ രാജി പ്രഖ്യാപിച്ചത്. തന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചെന്നും പ്രാര്‍ത്ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും താന്‍ കുറേ അനുഭവിച്ചെന്നും താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെയെന്നും ഫ്രാങ്കോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെളിവുകളുടെ അഭാവത്തില്‍ കോടതി ഇയാളെ വെറുതെവിട്ടു. ഇതിനെതിരെ പ്രൊസിക്ക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.