രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കൂടുതൽ ഹോട്ട് സ്പോട്ടുകൾ. കുന്നത്തുകാൽ പറശാല വെള്ളറട ബാലരാമപുരം പഞ്ചായത്തുകളും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ 11 വാർഡുകളുമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. നിലവിൽ തിരുവനന്തപുരം ജില്ല ലോക്ഡൗണിന് ഇളവുകളുള്ള ഓറഞ്ച് സോണിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്നവരുടെ എണ്ണവും തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. അതിനിടെയാണ് കണക്കു കൂട്ടലുകൾ തെറ്റിച്ച് നെയ്യാറ്റിൻകരയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിക്കും, നെയ്യാറ്റിൻകര സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗം പകർന്നതിന്റെ ഉറവിടം സംബന്ധിച്ച് ആരോഗ്യ വുകുപ്പിന് വ്യക്തതയില്ല. അതുകൊണ്ട് തന്നെയാണ് നെയ്യാറ്റിൻകരയിലും സമീപത്തെ 4 പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ കളക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ പങ്കെടുത്ത അടിയന്തര യോഗം ചേർന്നു. യോഗത്തിലാണ് ഹോട്ട് സ്പോട്ടുകൾ തീരുമാനിച്ചത്.
ഈ പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്യും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണിമുതൽ ഉച്ചക്ക് 12 മണിവരെ തുറക്കാൻ അനുവദിക്കും. കടകളിൽ സാമൂഹിക അകലം കർശനമാക്കും. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജിവനക്കാരെ മാത്രമെ അനുവദിക്കൂ. മാസ്ക് ധരിക്കാതെ ആരെയും പറത്തിറങ്ങാൻ അനുവദിക്കില്ല. വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകും.രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 7 ഡോക്ടർമാരും 16 നഴ്സുമാരും അടക്കം നൂറോളം പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.