റായ്പൂര്‍: ഡാമില്‍ വീണ ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി 21 ലക്ഷം ലിറ്റര്‍ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ചത്തിസ്ഗഢിലെ കാങ്കർ ജില്ലയിലാണ് സംഭവം. കോയ്‌ലിബെഡ ബ്ലോക്ക് പഞ്ചായത്തിൽ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസാണ് അണക്കെട്ടിലെ ജലം പമ്പ് ചെയ്ത് വറ്റിച്ചത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാജേഷ് വിശ്വാസിന്റെ സാംസങ് എസ്23 ഫോൺ നഷ്ടമായത്.
സെല്‍ഫി എടുക്കുന്നതിനിടെയാണ് തന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതെന്നും അതില്‍ ഓഫീസ് വിവരങ്ങള്‍ ഉള്ളതിനാലാണ് ഫോണ്‍ വീണ്ടെടുക്കാന്‍ എല്ലാ വഴികളും തേടിയതെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ മേല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് വെള്ളം വറ്റിക്കാന്‍ വാക്കാല്‍ അനുമതി ലഭിച്ചിരുന്നുവെന്നും രാജേഷ് വിശ്വാസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ തുടര്‍ച്ചയായി പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയുകയായിരുന്നു.
വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കള്ളം പറഞ്ഞാണ്പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. തുടര്‍ന്ന് ജലസേചന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇത് തടഞ്ഞത്. 1,500 ഏക്കറോളം കൃഷിഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളമാണ് ഇത്തരത്തില്‍ വെറുതെ കളഞ്ഞത്. വേനൽക്കാലത്ത് പോലും ഈ പ്രദേശത്ത് 10 അടിയിലധികം താഴ്ചയുള്ള വെള്ളമുണ്ട്. എന്നാല്‍ ഇപ്പോള്‍ 6 അടിക്ക് താഴെക്ക് വെള്ളം താഴ്ന്നുവെന്നും ജലസേചന ഉദ്യോഗസ്ഥര്‍ പറഞ്ഞു.