കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശത്രുതാപരമായ നിലപാടാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നും സങ്കുചിതമായ നിലപാട് കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നും കാരാട്ട് പറഞ്ഞു. ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഇകെ നായനാര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിപക്ഷ പാര്‍ട്ടികളും മതനിരപേക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണം. രാജ്യത്താകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകള്‍ ഉണ്ടാകണം. കോണ്‍ഗ്രസിന്റെ നിലപാട് ഈ ഐക്യത്തിന് ഗുണകരമാവില്ല. കര്‍ണാടക സത്യപ്രതിജ്ഞയ്ക്ക് കേരളത്തിലെയും തെലങ്കാനയിലെയും മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. സത്യപ്രതിജ്ഞാച്ചടങ്ങില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും'- പ്രകാശ് കാരാട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയില്‍ പിണറായി വിജയനെ ക്ഷണിക്കാത്തത് ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നിലപാടാണെന്നും ഇത് തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികകാലം ഭരിക്കില്ലെന്നും ഇപി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.
എല്ലാ പാര്‍ട്ടികളുടെയും ദേശീയ നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'തമിഴ്‌നാട്ടിലെ ഭരണകക്ഷി പാര്‍ട്ടിയുടെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആയതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. എല്ലാക്കാലത്തും കോണ്‍ഗ്രസ് സത്യപ്രതിജ്ഞയ്ക്ക് ദേശീയ നേതാക്കളെയാണ് ക്ഷണിക്കാറുളളത്. പിണറായി വിജയനെ ക്ഷണിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കും'- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.