ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു. പ്രതിഷേധത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 100- ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇമ്രാന്‍ ഖാനെ 8 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മേയ് 12വരെ അറസ്റ്റിൽ നിന്ന് സംരക്ഷണമുണ്ടായിട്ടും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തുവെന്നും പാകിസ്ഥാനില്‍ കാട്ട് നീതിയാണ് നടപ്പാക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പി ടി ഐ ആരോപിച്ചു.
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ ഭരണകൂടത്തിന്‍റെ കൈവശമുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്‍റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. അധികാരത്തില്‍ നിന്നും പുറത്തായതിനുപിന്നാലെ നിരവധി കേസുകള്‍ ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.