താനൂർ ബോട്ടപകടത്തിൻ്റെ അസ്വസ്ഥതയിൽ നിന്നും മുക്തമാവുന്നതിനു മുൻപ് ഞെട്ടലുണ്ടാക്കുന്ന മറ്റൊരു അതിദാരുണസംഭവം. 25 വയസ്സുപ്രായമുള്ള ഹൗസ് സർജൻസി ചെയ്യുന്ന ഡോ. വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചിരിക്കുന്നു.
ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുവന്ന പൊലീസ് കസ്റ്റഡിയിലുള്ള, ലഹരിക്കടിമയും അക്രമാസക്തനുമായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് ഒരു പ്രകോപനവുമില്ലാതെ ഡോക്ടറെയും പൊലീസുകാരെയും ആക്രമിച്ചത്. ഇത്തരത്തില്‍ മാനസികനില തെറ്റിയ ഒരു പ്രതിയെ പുറത്തുകൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകൾ സ്വീകരിക്കുന്നതിൽ ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
ആശുപത്രികൾക്കും ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമെതിരെയുള്ള ആക്രമണം വർധിച്ച് വരുന്ന സാഹചര്യത്തിലാണീയൊരു ബീഭത്സസംഭവം ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിയമനിർമ്മാണം നടത്തേണ്ട അസംബ്ലിയിലെ ഒരു ജനപ്രതിനിധിതന്നെ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ അടുത്തകാലത്ത് പ്രസംഗിച്ചത് മറക്കാനാവില്ല.
ലോകത്തെ ഏറ്റവും പരിപാവനമായ ബന്ധമാണ് ഡോക്ടർമാരും രോഗികളും തമ്മിലുള്ളത്. ഇപ്പോഴും സമൂഹം ഏറ്റവുമധികം ബഹുമാനിക്കയും സ്നേഹിക്കയും ദൈവത്തെപോലെ കരുതുകയും ചെയ്യുന്നത് ചികിത്സകരെയാണ്. എന്നാൽ ഇടക്കിടെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ, പ്രത്യേകിച്ച് യുവഡോക്ടർമാരെ മാനസികമായി തളർത്തുകയും അവരിൽ ഭീതി പരത്തുകയും ചെയ്യുന്നുണ്ട്. വൈദ്യവൃത്തിയിലെക്ക് പ്രതീക്ഷയോടെ കടക്കുന്ന ഒരു യുവഡോക്ടർ കുത്തേറ്റ് മരണമടഞ്ഞത് വൈദ്യമേഖലയിലാകെ വലിയ അസ്വസ്ഥതക്ക് കാരണമാവും തങ്ങളെ ചികിത്സക്കായി സമീപിക്കുന്ന ഓരോ രോഗിയും അവരുടെ ബന്ധുക്കളും എപ്പോൾ വേണമെങ്കിലും തങ്ങളെ ശാരീരികമായി വകവരുത്തിയേക്കാം എന്ന് ചിന്തിച്ച് ഭയചകിതരായി ആതുരസേവനം നടത്താൻ ഡോക്ടർമാർക്കാവില്ല,
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടിക്കടിയുണ്ടായികൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങൾ ഡോക്ടർ- രോഗിബന്ധം വഷളാവുന്നതിനും ആരോഗ്യമേഖലയിൽ അരാജകത്വം വളർത്തുന്നതിനും കാരണമാവും. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ ഒരു നിമിഷം പോലും വൈകാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞിട്ടുള്ളത് ആശ്വാസകരമാണ്. എന്നാൽ നിയമനിർമ്മാണം നടത്തിയാൽ മാത്രം പോരാ അത് നടപ്പിലാക്കുമെന്നും, പ്രാവർത്തികമാവുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരന്തരം നിരീക്ഷിക്കപ്പെടുമെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.