മേഘമല (തമിഴ്‌നാട്); അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയിലിറങ്ങിയതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്താണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. ഹൈവേയ്‌സ് ഡാമിനുപിന്നിലുളള കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു. അരിക്കൊമ്പന്‍ പ്രദേശത്തുനിന്നും വെളളം കുടിച്ചശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തിരികെപ്പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആന ഇപ്പോള്‍ തമിഴ്‌നാട് വനമേഖലയിലാണ് ഉളളത്.
മേഘമല പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായതായി തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വീടുകള്‍ ഭാഗികമായി തകര്‍ത്തതിന്റെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത. അരിക്കൊമ്പന്‍ പ്രദേശത്ത് വിഹരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനുപിന്നാലെയാണ് വീടുകള്‍ തകര്‍ത്ത വാര്‍ത്തയും വരുന്നത്. മേഘമലയ്ക്കുതാഴെ ലയം പോലൊരു കോളനിയാണുളളത്. രാത്രിയില്‍ പ്രദേശത്ത് ആന നാശംവിതച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് അരിക്കൊമ്പനാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്‌നാട് വനംവകുപ്പും കേരളാ വനംവകുപ്പും ആനയെ റേഡിയോ കോളര്‍ സിഗ്നല്‍ വഴി നിരീക്ഷിച്ചുവരികയാണ്. മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.