തിരുവനന്തപുരം: എ ഐ ക്യാമറ മോഡല്‍ അഴിമതി കെ ഫോണ്‍ പദ്ധതിയിലും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുളള പ്രസാഡിയോ കമ്പനിക്ക് തന്നെയാണ് കെ ഫോണിന്റെയും കരാര്‍ നല്‍കിയെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു ടെന്‍ഡര്‍ നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ചുളള ടെന്‍ഡറില്‍ 50 ശതമാനം എക്‌സസാണ് നല്‍കിയതെന്നും രണ്ടിടത്തും എസ്ആര്‍ഐടി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവും എം ശിവശങ്കറുമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അദ്ദേഹം കെ ഫോണ്‍ അഴിമതി ആരോപണം ഉന്നയിച്ചത്.
'2017-ല്‍ ആരംഭിച്ച കെ ഫോണ്‍ പദ്ധതിയിലൂടെ 18 മാസത്തിനുളളില്‍ 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും മുപ്പതിനായിരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ശ്യംഗലും സജ്ജമാക്കുമെന്നായിരുന്നു വാഗ്ദാനം. കെ ഫോണ്‍ സംവിധാനം 90 ശതമാനം പൂര്‍ത്തിയായെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ 1600 ഓഫീസുകളില്‍ മാത്രമാണ് കണക്ഷന്‍ നല്‍കിയത്. സൗജന്യ കണക്ഷന്‍ നല്‍കാന്‍ നാടെങ്ങും ലൈന്‍ വേണം. അതുടന്‍ നടക്കില്ലെന്ന് ബോധ്യമായ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 14000 പേര്‍ക്ക് മാത്രം സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ ഫോണ്‍ പദ്ധതി നടത്തിപ്പിനായി ഭരണാനുമതി നല്‍കിയത് 1028.8 കോടിക്കാണ്. നിര്‍മ്മാണപ്രവര്‍ത്തനത്തിന് രണ്ടും ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റന്‍സിന് ഏഴും അങ്ങനെ ഒന്‍പതുവര്‍ഷമാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് നല്‍കിയത്. ഇതില്‍ എസ്ആര്‍ ഐടി കമ്പനിയുമുള്‍പ്പെടുന്നു. കരാര്‍ നല്‍കിയത് 1531 കോടി രൂപയാണ്. 1168 കോടി നിര്‍മ്മാണപ്രവര്‍ത്തനത്തിനും 363 കോടി ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സിനും. അതായത് 500 കോടി രൂപ അധിക ടെന്‍ഡര്‍ നല്‍കി'- വി ഡി സതീശന്‍ പറഞ്ഞു.
കെ ഫോണ്‍ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം പുറത്തുവിടുമെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഭീരുവിനെപ്പോലെ ഒളിച്ചോടുന്ന ആദ്യമുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.