ഡല്‍ഹി: ഒരു വ്യക്തിക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണം പരമാവധി 4 ആയി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നിലവിൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവർക്ക് 9 സിമ്മുകള്‍ വരെ കൈവശം വയ്ക്കാന്‍ സാധിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിയമം അനുസരിച്ച് ഒരു ഐ ഡി കാര്‍ഡില്‍ 4 സിമ്മുകള്‍ വരെയെ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. 9 സിം കാര്‍ഡില്‍ കൂടുതല്‍ ഉള്ളവര്‍ അധികമായുള്ളവ സറണ്ടര്‍ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പ് രാജ്യത്ത് കൂടി വരികയാണെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, കെവൈസി വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിക്കു പുറമേ 2 ലക്ഷം രൂപ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2021- ലെ ടെലികോം പരിഷ്കാരങ്ങളില്‍ സിം കാര്‍ഡ് നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പദ്ധതി നിലവിലുണ്ട്. ഭൂരിഭാഗം സിം കാര്‍ഡുകളും നല്‍കുന്നതിന് മുന്‍പ് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ച് ഉറപ്പിക്കുന്നുണ്ട്. എങ്കിലും സൈബര്‍ തട്ടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.