കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡി വൈ എഫ് ഐയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് നാട്ടില്‍ സജീവമായി പ്രവര്‍ത്തിച്ചത് ഡി വൈ എഫ് ഐക്കാരാണെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കെഎസ്‌യു പുനസംഘടിപ്പിക്കാൻ പറ്റുന്നില്ല. ക്യാമ്പസുകളിൽ കെഎസ്‌യു നിർജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് എ എ റഹിം അദ്ദേഹത്തിന് നന്ദി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്.യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്. ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഡിവൈഎഫ്ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ കാര്യങ്ങളിലാണ്. സ്നേഹവും കരുതലും സാന്ത്വനവുമായി, സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ, നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ യാത്ര തുടരുന്നു.
മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല. ശ്രീ രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി. നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.