ഡല്‍ഹി: കൊവിഡ് കാലത്ത് ജനപ്രിയ സാമൂഹിക മാധ്യമമായി മാറിയ ക്ലബ് ഹൌസ് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൌണ്‍ കാലഘട്ടം കഴിഞ്ഞതോടെ ക്ലബ് ഹൌസ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കമ്പനിയുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ക്ലബ് ഹൌസ് അന്‍പത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഓഡിയോ ചാറ്റിംഗ് ഫ്ലാറ്റ് ഫോമാണ് ക്ലബ് ഹൌസ്. കമ്പനിയില്‍ നിന്നും പിരിച്ചുവിടുന്നവര്‍ക്ക് കുറച്ചുമാസത്തേക്ക് ശബളം നല്‍കുമെന്നും 6 മാസത്തേക്ക് ആരോഗ്യ പരിരക്ഷ ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
കമ്പനി നേരിടുന്ന പ്രതിസന്ധികൾ വ്യക്തമാക്കിക്കൊണ്ട് ജീവനക്കാർക്ക് സ്ഥാപനം ഇ മെയില്‍ അയച്ചിരുന്നു. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്‍റിന് നീങ്ങേണ്ടിവരുമെന്നും ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, ക്ലബ്ഹൗസിലേക്ക് ആളുകളെ എത്തിക്കാനായി ആപ്പിൽ അടിമുടി മാറ്റം വരുത്താനാണ് സ്ഥാപകര്‍ തീരുമാനിച്ചിരിക്കുന്നത്.