സൗദി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ താരമായ റൊണാൾഡോ ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായതിനാലാണ് താരം ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതെന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയിൽ ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടും സൂപ്പർ താരത്തെ അലട്ടുന്നുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഏറെനാൾ പന്തുതട്ടിയ റയൽ മഡ്രിഡിൽ തിരികെയെത്തിയേക്കുമെന്നാണ് സൂചന. ക്ലബിന്റെ അംബാസഡർ പദവി നൽകി ക്രിസ്റ്റ്യാനോയെ ആദരിക്കാമെന്ന് റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് വാഗ്ദാനം നല്‍കിയെന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ റൊണാള്‍ഡോ ഇതുവരെ തയ്യാറായിട്ടില്ല. അൽനസ്റിനായി 14 കളികളിൽ ഇറങ്ങി 11 ഗോളുകളാണ് താരം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ് ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക.