പാരിസ്: പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അര്‍ജന്റീന താരം ലയണല്‍ മെസ്സി. പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നുവെന്നും ഇതിഹാസ താരം പറഞ്ഞു. ബാഴ്‌സലോണ താരങ്ങളെ വില്‍ക്കുകയാണെന്നും പ്രതിഫലം വെട്ടി ചുരുക്കുകയാണെന്നും താന്‍ കേട്ടു. അത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷം മാനസികമായി വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. ലോകകപ്പ് നേടിയ മാസം താന്‍ വളരെയധികം സന്തോഷിച്ചിരുന്നുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
'എനിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നെ തിരികെ കൊണ്ടുവരാന്‍ ബാഴ്‌സലോണ മറ്റ് താരങ്ങളെ വില്‍ക്കുകയാണെന്നും അവരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയാണെന്നും കേട്ടു. അതിനൊന്നും കാരണക്കാരനാകാന്‍ താത്പര്യപ്പെടുന്നില്ല. മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നും എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷേ അവയൊന്നും ഞാന്‍ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. പണമായിരുന്നില്ല എന്‍റെ ലക്‌ഷ്യം. അങ്ങനെയായിരുന്നെങ്കില്‍ സൗദി അറേബ്യയിലേക്കോ അല്ലെങ്കില്‍ കൂടുതല്‍ പണം ലഭിക്കുന്ന മറ്റെവിടേക്കെങ്കിലുമോ പോകുമായിരുന്നു.' - മെസ്സി പറഞ്ഞു.
യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി ക്ലബ്ബിലാണ് മെസ്സി ഇനി കളിക്കുക. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും