'ദി കേരളാ സ്റ്റോറി' സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എംപി. കേരളത്തെ ലോകത്തിനുമുന്നില്‍ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണെന്നും കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ച് രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നതെന്നും എ എ റഹീം പറഞ്ഞു. കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുളള ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളുവെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാര്‍ ഇനിയുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചാരണത്തെ നേരിടണമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
എ എ റഹീമിന്റെ കുറിപ്പ്
അഭിമാനമാണ് നമ്മുടെ കേരളം. 'കേരളാ സ്റ്റോറി'സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ. സാമൂഹ്യമുന്നേറ്റത്തിൽ ലോകത്തിന് മാതൃകയായ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. നവോത്ഥാനനായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്.
എന്നാൽ ആ കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണ്.വളരെ ഗൂഢമായി ഈ ഹേറ്റ് ക്യാമ്പയിൻ സംഘപരിവാർ തുടർന്നു വരുന്നു. കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആർഎസ്എസ് പദ്ധതി.വിവിധ മത വിഭാഗങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബിജെപി പരീക്ഷണം.
കേരളത്തെ അപമാനിക്കാനും, വർഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ. ട്രെയിലറിൽ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്.
ഇന്ത്യയിലാകെ കേരളത്തിൻറെ പേര് പറഞ്ഞു വർഗീയ സംഘർഷങ്ങൾക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെസംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൻറെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആർക്കും തിരിച്ചറിയാവുന്നതേയുളളു.ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ കൂടിഅന്വേഷിക്കേണ്ടതാണ്. വസ്തുതാ വിരുദ്ധമായ പെരും നുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും,വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആർഎസ്എസ് ശ്രമം.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയതിരക്കഥകളുമായി സംഘപരിവാർ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മൾ ജാഗരൂകരാകണം .
കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക