അസാധ്യ കയ്യടക്കത്തോടെയും ദൃശ്യവിതാനങ്ങളോടെയും ആഷിക് അബു നീലവെളിച്ചം പുനരവതരിപ്പിച്ചുവെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. അഭിനേതാക്കൾ എല്ലാവരും ആഷിഖ് വരച്ച വൃത്തത്തിൽ നിന്നു. പൂർണമായും സംവിധായകന്റെ സൃഷ്‌ടിയായ സിനിമയാണ് നീലവെളിച്ചം എന്ന് പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'നീലവെളിച്ചം'.
ബഷീറിന്റെ ചെറുകഥയേക്കാൾ മികച്ചതായിരുന്നില്ല തിരക്കഥ എന്ന അഭിപ്രായം എന്നുമുണ്ട്. 'ഭാർഗവീനിലയം' അക്കാലത്തെ സിനിമാപ്രേക്ഷകർക്ക് നവാനുഭവമായിരുന്നു. അതിന്റെ ചരിത്രപ്രസക്തി ആദരത്തോടെ ഓർക്കുന്നു. എന്നാലും ആ സിനിമയ്ക്ക് പരിമിതികൾ ഉണ്ടായിരുന്നു. ഏറെയും സാങ്കേതികം. ഒപ്പം ചില വശങ്ങളിൽ സർഗാത്മകവും. ഒരേസമയം ഈ പരിമിതികൾ മറികടക്കുകയും ഭാവുകത്വപരമായി ഒരുകാലത്തിന്റെ സർഗാത്മക സ്വഭാവം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' നല്കിയ അനുഭവം. ബഷീറിന്റെ (1964ലെ) തിരക്കഥയും ഡയലോഗുകളും എങ്ങനെ ഇന്ന് ആസ്വദിക്കാവും വിധം പുനരവതരിപ്പിക്കും എന്ന ചോദ്യമായിരുന്നു എന്റെ വലിയ ചോദ്യം. അസാധ്യ കയ്യടക്കത്തോടെയും ദൃശ്യവിതാനങ്ങളോടെയും ആഷിഖ് അത് നിർവഹിച്ചു. അഭിനേതാക്കൾ എല്ലാവരും ആഷിഖ് വരച്ച വൃത്തത്തിൽ നിന്നു. ഗിരീഷ് ഗംഗാധരൻ എന്ന പ്രതിഭാശാലിയായ ഛായാഗ്രാഹകനും പഴയ പാട്ടുകളെ പുതിയതാക്കിയ സംഗീതസംവിധായക- ഗായക കൂട്ടായ്മയും നന്നായി അതിനോട് ചേർന്നു. പൂർണമായും സംവിധായകന്റെ സൃഷ്‌ടിയായ സിനിമ.
ആഷിക് അബു, ടോവിനോ, റിമ, റോഷൻ, ഷൈൻ ടോം