ഖാര്‍ത്തൂം: അഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ 72 മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. സുഡാനിലെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരു പക്ഷവും സമ്മതിച്ചത്. ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര കലാപത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ 70 ശതമാനത്തോളം ആശുപത്രികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുകയാണ്. ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലാണ് ഉള്ളത്. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.