തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്നത് വ്യാജ പ്രചരണമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്ടോപ്പ് നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പാണിതെന്നും ഈ ലിങ്കിൽ രജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളില്‍ തട്ടിപ്പ് നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന വ്യാജ സൈറ്റ് അഡ്രസും സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്. ലാപ്‌ടോപ്പ് വേണ്ടവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ നിര്‍ദേശം. ലിങ്കില്‍ കയറുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേരും, വയസും ഫോണ്‍ നമ്പറും ആവശ്യപ്പെടും. പിന്നാലെ ഫോണില്‍ വരുന്ന ഒടിപി നല്‍കാനും ആവശ്യപ്പെടുന്നുണ്ട്.