വാഷിംഗ്‌ടണ്‍: ട്രൂത് ജിപിടിയെന്ന പേരില്‍ പുതിയ നിര്‍മിത ബുദ്ധി ആരംഭിക്കുമെന്ന് ഇലോണ്‍ മസ്ക്. എ ഐയ്ക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും മസ്ക് ചൂണ്ടിക്കാട്ടി. സൂപ്പര്‍ ഇന്‍റലിജന്‍റ് എ ഐയ്ക്ക് അസാമാന്യ വിശ്വാസ്യതയോടെ എഴുതാനും അതുവഴി പൊതുജനാഭിപ്രായം മാറ്റാന്‍ സാധിക്കുമെന്നും മസ്ക് ചൂണ്ടിക്കാട്ടി. ഫോക്‌സ് ന്യൂസ് നടത്തിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മൈക്രോസോഫ്റ്റിന്റെ കൂടി ഭാഗമായ ഓപ്പണ്‍ എഐ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയെയും ഗൂഗിളിന്‍റെ കീഴിലുള്ള ബാര്‍ഡിനെതിരെയും മസ്ക് വിമര്‍ശനം ഉന്നയിച്ചു. ചാറ്റ് ജിപിടിയെ നുണ പറയാന്‍ പഠിപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് താന്‍ ട്രൂത് ജിപിടി ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇലോണ്‍ മസ്ക് ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആൽഫബെറ്റ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര എഐ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം റിക്രൂട്ട്മെന്റ് നടത്തുന്നതായും റിപ്പോർട്ടുണ്ട്.
നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ 'ലാംഡ എഐ', 'ബെര്‍ട്ട്', ഫെയ്‌സ്ബുക്കിന്റെ 'റോബേര്‍ട്ട്' എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്ത ഭാഷകൾ മനസ്സിലാക്കുന്നതിലും വ്യാകരണ ശുദ്ധിയോടെ പ്രതികരിക്കുന്നതിലും മികച്ച കഴിവാണ് ഈ ചാറ്റ്ബോട്ടിനുള്ളത്. ഇന്റെർനെറ്റിലുള്ള കോടിക്കണക്കിനു ഡേറ്റ ഉപയോഗിച്ച് പരിശീലിച്ച നിർമിതബുദ്ധി സംവിധാനത്തിൽ അധിഷ്ഠിതമായതിനാൽ നല്ല പാണ്ഡിത്യമുള്ള ഒരാളുമായി സംവദിക്കുന്ന അനുഭവമാണ് ചാറ്റ് ജിപിടി പ്രദാനം ചെയ്യുന്നത്. കൊച്ചുകൊച്ചു സംശയങ്ങൾ മുതൽ ക്വാണ്ടം ഫിസിക്‌സും റോക്കറ്റ് ശാസ്ത്രവും വരെയുള്ള ഒരുപാടു വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ഈ പ്രോഗ്രാമിനു കഴിയുന്നുണ്ട്.