ഇടുക്കി ജില്ലയിൽ 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനും, തൊടുപുഴ നഗരാസഭാ അംഗം, കർണാടകയിൽ നിന്നെത്തിയ മരിയാപുരം സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചീനിയർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് ഇവരുടെ പരിശോധനാ ഫലം പുറത്തുവന്നത്. രാത്രി തന്നെ മൂന്നുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. 1385 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. റാൻഡം ടെസ്റ്റിലാണ് ഇവർക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. ഇവർക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച വിവരം ജില്ലാ കളക്ടടറാണ് അറിയിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്നവരെ ക്വാറന്റൈനിൽ ആക്കി. സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ഉന്നതതല യോഗം ചേർന്നു. മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ രോഗപരിശോധനക്ക് സംവിധാനം ഏർപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. പരിശോധനാഫലം വൈകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റാൻഡം ടെസ്റ്റിന് വിധേയമാകുന്നവരെ നിരീക്ഷണത്തിലാക്കണമെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.