കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും കെെമാറിയിരുന്നു.
സംഭവത്തിൽ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ ഒരു അന്വേഷണം ആവശ്യമാണെന്നും ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ലെന്നും എന്‍ ഐ എ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കണമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കുറ്റകൃത്യം നടത്തിയിട്ടുള്ള ഷാറുഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനാണെന്നും മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാൾക്കുമേലുണ്ടെന്നും സംസ്ഥാന പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.