ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരള മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെയും ബിജെപിയെയും ഇത്രയധികം ഭയക്കുന്നത് എന്തിനാണ് ?
സമീപകാലത്തായി പിണറായി വിജയന്റെ മോദിയോടുള്ള വിനീത വിധേയത്വം വ്യക്തമാക്കുന്ന പല സംഭവങ്ങളും തുടർച്ചയായി നടക്കുന്നു. സിപിഎമ്മിലെ സ്ത്രീകളെ സുരേന്ദ്രൻ പൂതന എന്ന് വിളിച്ചതിൽ പിണറായി വിജയനും സിപിഎമ്മിനും പരാതിയും പരിഭവവും ഇല്ലായിരുന്നു . മുൻമന്ത്രി ജലീലിനെ മറ്റൊരു ബി ജെ പി നേതാവ് തീവ്രവാദി എന്ന് വിളിച്ചതിനും സിപിഎമ്മിന് സന്തോഷം മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. അതിനു ശേഷം മുഖ്യമന്ത്രിയുടെ മരുമകന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെന്ന ബിജെപിയുടെ ഗുരുതര ആരോപണത്തിനും പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് മൗനം മാത്രമായിരുന്നു മറുപടി.
ഭാരതത്തിൻറെ 40 വീരപുത്രന്മാരെ പുൽവാമയിൽ നരേന്ദ്രമോദി കൊലയ്ക്ക് കൊടുത്തതാണെന്ന ഗുരുതരമായ വെളിപ്പെടുത്തൽ വന്നിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ഇത്രയും ഗുരുതരമായ ഒരു വിഷയത്തിൽ പോലും പിണറായി വിജയനും സിപിഎമ്മും കാണിക്കുന്ന മൗനം പ്രബുദ്ധ കേരളത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒരു എംഎൽഎ പോലും ഇല്ലാതെ ബിജെപി കേരളത്തെ അടക്കി ഭരിക്കുകയാണ്. പുൽവാമയിൽ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വിജയത്തിനായി നാല്പതു ജീവനുകൾ കുരുതി കൊടുത്തതാണ് . അത് വിളിച്ചു പറയാൻ പിണറായി വിജയന് ഭയം ഉണ്ടായിരിക്കും. എന്നാൽ ആ സത്യം വിളിച്ചു പറയാൻ ആഗ്രഹമുള്ള സിപിഎം പ്രവർത്തകർ ഉണ്ടെങ്കിൽ കോൺഗ്രസ് അവർക്കും ആത്മധൈര്യം പകർന്നിരിക്കും.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നമ്മുടെ ധീര ജവാന്മാരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ നരേന്ദ്ര മോദി രാജ്യദ്രോഹി തന്നെയാണ്. ആ ഭീകരാക്രമണത്തിന് കൂട്ടുനിന്നവരെയും ആ സത്യം ജനങ്ങളോട് വിളിച്ചു പറയാൻ ഭയക്കുന്നവരെയും ഒരുപോലെ അകറ്റി നിർത്താൻ ഇന്ത്യൻ പട്ടാളക്കാരെ സ്നേഹിക്കുന്ന നമുക്ക് കഴിയണം. ഈ കൊടും ചതിക്ക് മാപ്പു കൊടുക്കരുത് , ഒരൊറ്റ ഇന്ത്യൻ പൗരനും.