പാലക്കാട്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യ സ്നേഹം ഡിഗ്രി സർട്ടിഫിക്കറ്റ് പോലെ തന്നെ വ്യാജമാണെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. രാജ്യത്തെ കാക്കാൻ പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച 40 ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിനുത്തരവാദികൾ തീവ്രവാദികൾ മാത്രമല്ല നമ്മുടെ ഭരണകൂടത്തിന്റെ ക്രൂര നിസ്സംഗത കൂടിയാണെന്ന് പുൽവാമ അക്രമ കാലത്ത് കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്ക് വെളിപ്പെടുത്തുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതി ദേശീയതയുടെ വൈകാരികത കുത്തി നിറച്ച പ്രസംഗങ്ങൾക്കപ്പുറത്തേക്ക് പട്ടാളക്കാരന്റെ ജീവത്യാഗം ഭരണം പിടിക്കാനുള്ള കാരണം മാത്രമായി കണ്ടത് കൊണ്ടാണ് തെറ്റ് ചൂണ്ടിക്കാണിച്ച ഗവർണ്ണറോട് അതിനെ പറ്റി വാ തുറക്കേണ്ടെന്ന് ഒരു പ്രധാനമന്ത്രി പറഞ്ഞതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. പുൽവാമ ആക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നുമാണ് സത്യപാല്‍ മാലിക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം .
പുൽവാമയിൽ കൊല്ലപ്പെട്ട ധീര ജവാന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരമോഹത്തിന്റെ രക്തസാക്ഷികളാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് കാശ്മീരിലെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നാവിലൂടെ പുറത്തേക്ക് വന്നതെന്നും സുധാകരന്‍ ആരോപിച്ചു.