ലണ്ടന്‍: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വിറ്റൊഴിയാന്‍ തയ്യാറാണെന്ന് സി ഇ ഒ ഇലോണ്‍ മസ്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശരിയായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ട്വിറ്റര്‍ വില്‍ക്കുമെന്നും മസ്ക് പറഞ്ഞു. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന മാധ്യമ പ്രവര്ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മസ്കിന്‍റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്ററിലെ കാര്യങ്ങള്‍ കൊണ്ട് കടുത്ത സമ്മര്‍ദത്തിലാണെന്നും പക്ഷേ കമ്പനി ഏറ്റെടുത്തത്തില്‍ ദുഖമില്ലെന്നും മസ്ക് പറഞ്ഞു. ജോലികള്‍ തീരാത്തതിനാല്‍ ഓഫിസില്‍ കിടന്നാണ് ഉറങ്ങുന്നതെന്നും ലൈബ്രറിയിൽ ആരും ഉപയോഗിക്കാത്ത ഒരു സോഫ താൻ വിശ്രമിക്കാനുള്ള സ്ഥലമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസത്തെക്കുറിച്ചും ഇലോൺ മസ്‌ക് സംസാരിച്ചു.
ട്വിറ്ററിലെ 80 ശതമാനം തൊഴിലാളികളെയും പുറത്താക്കുക എളുപ്പമല്ല. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000ൽ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. പിരിച്ചുവിടൽ ബാധിച്ച എല്ലാ ട്വിറ്റർ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ ഇമെയിലുകളിലൂടെ അവരെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മസ്ക് പറഞ്ഞു.
അതേസമയം, എക്സ് കോര്‍പെന്ന കമ്പനിയില്‍ ട്വിറ്റര്‍ ലയിപ്പിച്ചെന്നും ട്വിറ്റര്‍ എന്നൊരു കമ്പനി ഇനിയില്ലെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ട്വിറ്ററില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.