ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമായെന്ന് അവകാശപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന കോടതി വ്യവഹാരങ്ങൾ പരിഹരിക്കാൻ കമ്പനി രംഗത്ത്. കേസുകൾ ഒത്തുതീർപ്പാക്കാന്‍ 8.9 ബില്യൺ ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജോൺസൺ ആൻഡ് ജോൺസൺ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയിലെ ഇരകളായ ഉപയോക്താക്കള്‍ കോടതികളെ സമീപിച്ചത്.
പരാതിക്കാരുടെ എല്ലാ ക്ലെയിമുകളും ന്യായമായും കാര്യക്ഷമമായും പരിഹരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കോടതികളും ഭൂരിഭാഗം വാദികളും അംഗീകരിക്കുകയാണെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എക്കാലത്തെയും വലിയ ഉൽപ്പന്ന ബാധ്യതാ സെറ്റിൽമെന്റുകളിൽ ഒന്നായി ഈ ഇടപാട് മാറും എന്നാണ് പറയപ്പെടുന്നത്. യുഎസില്‍ 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചിട്ടുള്ളത്. ക്യാൻസറിന് കാരണമാകുമെന്ന് പ്രചരിച്ചതോടെ കമ്പനിയുടെ ഡിമാൻഡ് വന്‍തോതില്‍ കുറഞ്ഞിരുന്നു. ഇതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോൺസൺ ടാൽകം പൗഡറില്‍ അണ്ഡാശയ അർബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ അംശം ഉകണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പൗഡർ ക്യാൻസറിന് കരണമാകില്ല എന്നാണ് കമ്പനി ഇപ്പോഴും അവകാശപ്പെടുന്നത്. പുതുതായി ഒത്തുതീർപ്പ് തുക വാഗ്ദാനം ചെയ്തത് ആരോപിക്കപ്പെട്ട തെറ്റ് അംഗീകരിക്കുന്നതോ കമ്പനിയുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന ദീർഘകാലമായുള്ള നിലപാട് മാറ്റിയതിന്റെയോ സൂചനയോ അല്ല എന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.