കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയത്തെച്ചൊല്ലിയും രാജസ്ഥാനില്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ ചൊല്ലിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കം. കര്‍ണാടകയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവാത്ത 58 സീറ്റുകളെ ചൊല്ലിയാണു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെപിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും തമ്മില്‍ കടുത്ത പോര് നിലനില്‍ക്കുന്നത്. രാജസ്ഥാനില്‍ ഗെലോട്ട്-സച്ചിന്‍ പടലപ്പിണക്കം വീണ്ടും മറനീക്കി പുറത്തുവരികയാണ്. മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികള്‍ക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ ഉടനടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്നാണ് സച്ചിന്‍റെ പ്രഖ്യാപനം.
കര്‍ണാടകയില്‍ അടുത്തമാസമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനവും. ഇരു സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പ്രീപോള്‍ സര്‍വ്വേകള്‍ പോലും പ്രവചിക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത്. മൈസൂരുവിലെ വരുണയിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോലാറിലും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അതിനു വഴങ്ങിയില്ല. തുടര്‍ന്നു കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്നു സിദ്ധരാമയ്യ ഇറങ്ങിപ്പോയി. സിദ്ധലഘട്ടെ, സിന്തനൂര്‍, അരസിക്കരെ തുടങ്ങി 25 മണ്ഡലങ്ങളെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും കടുത്ത ഭിന്നതയിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ഗെലോട്ടും സച്ചിനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് സച്ചിന്റെ നിരാഹാര സമരപ്രഖ്യാപനം. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് സച്ചിന്‍ പറയുന്നത്. അടുത്തിടെ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച തട്ടിപ്പുവീരന്‍ ലളിത് മോദിക്കെതിരെ നേരത്തേയുള്ള കേസുകളില്‍പോലും നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ സംബന്ധിച്ച് ഗെലോട്ട് സംസാരിക്കുന്നതിന്റെ പഴയ വീഡിയോകളും സച്ചിന്‍ പുറത്തുവിട്ടിട്ടുണ്ട്.
2018-ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വീതിച്ചു നല്‍കാമെന്ന് ഹൈക്കമാന്‍ഡ് സച്ചിന് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് സച്ചിന്‍ നടത്തിയ വിമത നീക്കങ്ങളെല്ലാം അമ്പേ പരാജയപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതും കോണ്‍ഗ്രസില്‍ ഗെലോട്ട്-സച്ചിന്‍ പോര് പൂര്‍വ്വാധികം ശക്തിയോടെ മറനീക്കി പുറത്തുവരുന്നതും.