ഡല്‍ഹി: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാര്‍ക്കുള്ള ലഘു ഭക്ഷണം ഗൂഗിള്‍ നിര്‍ത്തലാക്കി. ലഘുഭക്ഷണങ്ങൾക്കായി ഓഫീസിൽ തുറന്ന മൈക്രോ കിച്ചണുകൾ ഗൂഗിൾ ലോകവ്യപകമായി അടച്ചുപൂട്ടുകയാണെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോരാറ്റ് അറിയിച്ചു. ജീവനക്കാർക്ക് ധാന്യങ്ങൾ, എസ്‌പ്രെസോ, സെൽറ്റ്‌സർ വാട്ടർ തുടങ്ങിയ ലഘുഭക്ഷണ സാധനങ്ങള്‍ സൌജന്യമായി നല്‍കുന്ന സംവിധാനമാണ് ഗൂഗിളിന്‍റെ മൈക്രോ കിച്ചണ്‍. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.
ഗൂഗിളില്‍ ജോലി ചെയ്തിരുന്ന ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി അടുത്തിടെ പിരിച്ചുവിട്ടത്. റോബോട്ടുകളെയും ഗൂഗിള്‍ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് റോബോട്ടുകളെയും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ അറിയിച്ചു. കഫേ വൃത്തിയാക്കുക, മാലിന്യത്തില്‍ നിന്നും പുനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അതിനെ വേര്‍തിരിക്കുക, വാതിലുകള്‍ തുറന്നു കൊടുക്കുക എന്നീ ജോലികളായിരുന്നു ഈ റോബോട്ടുകള്‍ പ്രധാനമായും ചെയ്തിരുന്നത്.
ഒരു റോബോട്ടിൻ്റെ പരിപാലനത്തിനായി ഏകദേശം പത്തു മുതല്‍ ആയിരം ഡോളര്‍ വരെ ചെലവാകുമെന്നാണ് റോബോട്ടിക് വിദഗ്ധരുടെ വിലയിരുത്തല്‍. ആളുകളുടെ അധ്വാന ഭാരം കുറയ്ക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ കമ്പനിയ്ക്ക് ഇത് അധികസാമ്പത്തിക ബാധ്യത നല്‍കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.