താന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലര്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാൻ പിടിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ നടന്നത് ബിജെപിയില്‍ ചേരാനല്ലെന്നും എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന് ലഭിക്കുന്ന മന്ത്രിസ്ഥാനത്തേക്കാള്‍ അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുന്നതിലാണെന്നും ആരും കെ കരുണാകരന്റെ മകനെ സംഘിയാക്കാന്‍ മെനക്കെടേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കെ മുരളീധരന്റെ കുറിപ്പ്
നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.
Rahul Gandhi യോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബിജെപിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ്. അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട. മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്.
അത് കേരളത്തിലെ ജനങ്ങൾക്കറിയാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക