കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി. ഇവര്‍ക്കെതിരെ നരഹത്യക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ കോടതിയുടെതാണ് വിധി. പ്രത്യേക ജഡ്ജി കെ എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 ന് പൂര്‍ത്തിയായിരുന്നു. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം പരസ്യവിചാരണ ചെയ്ത് മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മധു കൊല്ലപ്പെട്ട് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വാദം പൂര്‍ത്തിയായത്.
2018 ഫെബ്രുവരി 22-നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മുവായിരത്തോളം പേജുകളുളള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. വിചാരണ ആരംഭിക്കുമ്പോള്‍ കേസില്‍ 122 സാക്ഷികളാണുണ്ടായിരുന്നത്. പിന്നീട് അഞ്ചുപേരെക്കൂടെ ചേര്‍ത്തതോടെ 127 സാക്ഷികളായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയില്‍ വിചാരണ ആരംഭിച്ചത്. നൂറുസാക്ഷികളെ വിസ്തരിച്ചതില്‍ 76 പേര്‍ പ്രൊസിക്ക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറുമാറിയിരുന്നു.