വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്‍റെ പിആര്‍ഡി പരസ്യത്തില്‍ വൈക്കം എം എല്‍ എ സി കെ ആശയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരളത്തിൻ്റെ പിണറായി വിജയനും ചേർന്ന് സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ തുടക്കം കുറിച്ച ചടങ്ങു വീക്ഷിക്കാൻ ആയിരങ്ങളാണ് വൈക്കം കായൽ തീരത്തേക്ക് ഒഴുകി വന്നത്. ഈ ആഘോഷച്ചടങ്ങുകൾ കണ്ട് അസ്വസ്ഥരായ ആരെക്കെയോ ആണ് വൈക്കം എം.എൽ.എ. സി.കെ.ആശയെ മുൻനിർത്തി ചില ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാല്‍ തൻ്റെ സമുന്നതമായ കമ്യൂണിസ്റ്റ് സംസ്കാരം ഉയർത്തിപ്പിടിച്ചു കൊണ്ട് സഖാവ് സി.കെ.ആശ തിരിപ്പന്മാരെ തകർത്തു കളഞ്ഞുവെന്ന് അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സത്യഗ്രഹ ശതാബ്ദിയും കുറച്ചു വ്യാജ സിപി.ഐ.ക്കാരും.
വൈക്കം സത്യഗ്രഹം പോലെ കേരളത്തെ ജനാധിപത്യവൽക്കരിച്ച ജാതിമേധാവിത്ത വിരുദ്ധ പോരാട്ടങ്ങളുടെ സ്മരണകൾ മനുവാദി പരിവാറിന് നടുക്കമുണ്ടാക്കുന്നതാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരളത്തിൻ്റെ പിണറായി വിജയനും ചേർന്ന് സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ തുടക്കം കുറിച്ച ചടങ്ങു വീക്ഷിക്കാൻ ആയിരങ്ങളാണ് വൈക്കം കായൽ തീരത്തേക്ക് ഒഴുകി വന്നത്.
ഈ ആഘോഷച്ചടങ്ങുകൾ കണ്ട് അസ്വസ്ഥരായ ആരെക്കെയോ ആണ് വൈക്കം എം.എൽ.എ. സി.കെ.ആശയെ മുൻനിർത്തി ചില ആരോപണങ്ങൾ ഉന്നയിച്ചത്. എം.എൽ.എ.യെചടങ്ങിൽ അധ്യക്ഷയാക്കിയില്ല എന്ന "ഗുരുതരമായ കൃത്യവിലോപ"മാണ് അവർ ചൂണ്ടിക്കാണിച്ചത്. (ജില്ലയിൽ നിന്നുള്ള) മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ സ്വഭാവികമായും അദ്ദേഹമായിരിക്കും അധ്യക്ഷത വഹിക്കുക എന്ന് സാമാന്യബോധമുള്ള ആർക്കും അറിയാവുന്നതാണ്. കുത്തിത്തിരിപ്പുകാർക്ക് അതൊന്നും പ്രശ്നമല്ല.
തൻ്റെ സമുന്നതമായ കമ്യൂണിസ്റ്റ് സംസ്കാരം ഉയർത്തിപ്പിടിച്ചു കൊണ്ട് സഖാവ് സി.കെ.ആശ തിരിപ്പന്മാരെ തകർത്തു കളഞ്ഞു. സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചുട്ട മറുപടി കൊടുത്തു. രാജ്യം നേരിടുന്ന പ്രതിസന്ധിക്കുള്ള ഒരേയൊരു ദിവ്യൗഷധമാണ് മതതര ജനാധിപത്യ ശക്തികളുടെ ഐക്യം. ശക്തമായ ഇടതുപക്ഷ ഐക്യമാണ് ആ സഖ്യത്തിൻ്റെ ന്യൂക്ലിയസ്. ബി.ജെ.പി. വിരുദ്ധ ജനകീയ ജനാധിപത്യ ഐക്യത്തെ അസ്വസ്ഥതയോടെ കാണുന്നവരാണ് വിവാദമുണ്ടാക്കി വൈക്കം ആഘോഷത്തിൻ്റെ പ്രകാശം കെടുത്താൻ ശ്രമിച്ചത്.
സി.പി.ഐ.പ്രവർത്തകർ എന്ന വ്യാജ മേൽവിലാസത്തിലാണ് ഇത്തരക്കാർ കുറേ കാലമായി കരുനീക്കങ്ങൾ നടത്തുന്നത്. കമ്യൂണിസ്റ്റ് പാർടികളുടെ ഐക്യത്തിനെതിരെ കുത്തിത്തിരിപ്പു നടത്തുന്നവർക്ക് സി.പി.ഐ.യുമായി ബന്ധമൊന്നുമില്ല എന്ന് അന്വേഷണത്തിൽ എനിക്കു തിരിച്ചറിയാനായിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും ആ പാർടിയിൽ നിന്ന് പുറത്തു നിൽക്കേണ്ടി വന്ന നിരാശാഭരിതരായ ചിലരുടെ പ്രതികാര പ്രക്രിയകളാണത്രെ ഇതെല്ലാം. വസ്തുതയറിയാതെ സാധാരണ പ്രവർത്തകരും ഇവർക്കു പിന്നാലെ പോവുക പതിവുണ്ട്. പക്ഷേ അത്തരം അന്ധമായ അനുധാവനങ്ങൾ അവസാനിച്ചിരിക്കുന്നു എന്നാണ് വൈക്കം വിവാദ വ്യവസായത്തിൻ്റെ തകർച്ച വ്യക്തമാക്കുന്നത്.