കൊച്ചി: നടന്‍ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനവുമായി പ്രമുഖര്‍. മലയാള സിനിമയെ ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ് ഇന്നസെന്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരിക്കലും മറക്കാനാവാത്ത ഹാസ്യരംഗങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചും വില്ലനായി പേടിപ്പിച്ചും വൈകാരിക രംഗങ്ങളില്‍ കരയിപ്പിച്ചും ചലച്ചിത്രപ്രേമികളെ അത്ഭുതപ്പെടുത്തിയ പ്രതിഭാധനനാണ് ഇന്നസെന്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
ചിരി ചോരയില്‍ അലിഞ്ഞുചേര്‍ന്ന നര്‍മ്മബോധമുളളയാളാണ് ഇന്നസെന്റ് എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. ഒരു പതിറ്റാണ്ടിലേറെ മുഖാമുഖം കണ്ട മരണത്തെ അദ്ദേഹം ചിരികൊണ്ടാണ് ചെറുത്തുനിന്നതെന്നും സര്‍വോപരി സ്‌നേഹനിധിയായ മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇന്നസെന്റിനെ ഓര്‍ക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നസെന്റ് പേരുപോലെ തന്നെ ലോകത്തിന് നിഷ്‌കളങ്കമായി നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുളളവരെ ചേര്‍ത്തുപിടിച്ച് തണലും തലോടലുമായ ആളാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇന്നസെന്‌റിന്റെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കുമെന്ന് അറിയില്ലെന്നും ഓരോ നിമിഷവും ചിരിയും സ്‌നേഹവും ശാസനയുമായി അദ്ദേഹം കൂടെത്തന്നെ ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇന്നലെ രാത്രി പത്തരയോടെയാണ് ഇന്നസെന്റ് അന്തരിച്ചത്. മാര്‍ച്ച് മൂന്നുമുതല്‍ കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണകാരണം. മൃതദേഹം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പതിനൊന്നുമണി വരെയാണ് പൊതുദര്‍ശനം. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.