കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഇക്കാര്യം അറിയിച്ചത്. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താലാണ് ചികിത്സ മുന്നോട്ടു പോവുന്നതെന്നും ബുള്ളറ്റിനില്‍ പറയുന്നു.
ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയെയാണ് എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ എന്ന് പറയുന്നത്. ഇതിലൂടെ രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും.
അതേസമയം, ഇന്നസെന്റിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത് 2012ലായിരുന്നു. ശേഷം അദ്ദേഹം എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.