സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ വ്യവസായികൾ അവരുടെ മനസിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്റെ പേരില്‍ ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ടി'ലൂടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് പലപ്പോഴും വിവാദങ്ങൾ ഉയർത്താൻ ഇട നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാമെന്നും സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ലോക്ക് ഡൌണ്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദവ്യവസായം നാടിന്റെ ദുര്യോഗമാണ്. പെട്ടെന്നൊന്നും മാറുന്ന സ്വഭാവമല്ല അത്. എല്ലാ കാലത്തും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന നിലപാടല്ല നാട് പൊതുവെ സ്വീകരിച്ചത്. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിനനുസരിച്ച് സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഉണ്ടായിട്ടില്ല. അത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.