മലപ്പുറം: ഒരു മുസ്ലീം ലീഗ് എംഎല്‍എയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആര്‍എസ്എസിനെപ്പോലുളള ഫാസിസ്റ്റ് സംഘടനകളോടുളള ലീഗിന്റെ നിലപാടിലോ അഭിപ്രായത്തിലോ ഒരു മാറ്റവുമില്ലെന്നും അത്തരമൊരു ചര്‍ച്ചയ്ക്ക് പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും പി എം എ സലാം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുസ്ലീം ലീഗിന്റെ ഒരു എംഎല്‍എയും ആര്‍എസ്എസുമായോ അത്തരം ഫാസിസ്റ്റ് സംഘടനകളുമായോ ഒരു ചര്‍ച്ചയും നടത്താറില്ല. നടത്തുകയുമില്ല. ആ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ് എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ചര്‍ച്ച നടത്താന്‍ ആരും നിയോഗിക്കപ്പെട്ടിട്ടില്ല. മുസ്ലീം ലീഗിന്റെ എംഎല്‍എയോ നേതാവോ ഭാരവാഹിയോ പ്രവര്‍ത്തകനോ ആരും അത്തരമൊരു കൃത്യത്തിന് പോകില്ല'- പി എം എ സലാം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തങ്ങളെ എതിര്‍ത്തവരും വിമര്‍ശിച്ചവരും വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞവരും കൂടെക്കൂട്ടാന്‍ പറ്റാത്തവരാണെന്ന് പറഞ്ഞവരുമൊക്കെ മുസ്ലീം ലീഗ് നല്ല പാര്‍ട്ടിയാണ് ജനാധിപത്യ പാര്‍ട്ടിയാണ് എന്നെല്ലാം പറയുന്നുണ്ടെന്നും അതൊക്കെ വളരെ നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് ആർഎസ്എസ് കാണുന്നതെന്നും വർഗീയ താൽപ്പര്യങ്ങളുണ്ടെങ്കിലും തീവ്രവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നുമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആർഎസ്എസ് നേതാവ് പി എൻ ഈശ്വരൻ പറഞ്ഞത്. സംഘടനയുടെ ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി മലപ്പുറത്തുവെച്ച് ഒരു മുസ്ലീം ലീഗ് എംഎൽഎയുമായി തങ്ങൾ ചർച്ച നടത്തിയെന്നും പി എൻ ഈശ്വരൻ പറഞ്ഞിരുന്നു.