കോഴിക്കോട്: മുസ്ലീം ലീഗിന് വർഗീയ താൽപ്പര്യങ്ങളുണ്ടെന്ന ആർഎസ്എസ് നേതാവ് പി എൻ ഈശ്വരന്റെ പരാമർശത്തിന് മറുപടിയുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. 'ലീഗ് വർഗീയ പാർട്ടിയാണെന്ന് പറയുന്ന ആർഎസ്എസിനോട് പറയാനുളളത്, 'നിങ്ങളുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടേണ്ട ഗതികേടൊന്നും ലീഗിന് വന്നിട്ടില്ല'- എന്നാണ് ഫാത്തിമ തഹിലിയ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് ആർഎസ്എസ് കാണുന്നതെന്നും വർഗീയ താൽപ്പര്യങ്ങളുണ്ടെങ്കിലും തീവ്രവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നുമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി എൻ ഈശ്വരൻ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘടനയുടെ ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി മലപ്പുറത്തുവെച്ച് ഒരു മുസ്ലീം ലീഗ് എംഎൽഎയുമായി തങ്ങൾ ചർച്ച നടത്തിയെന്നും പി എൻ ഈശ്വരൻ പറഞ്ഞു. ഡൽഹിയിൽ ജമാഅത്തെ ഇസ്ലാമിയുമായല്ല ചർച്ച നടന്നതെന്നും ചർച്ചക്കെത്തിയ മുസ്ലീം സംഘടനകളുടെ സംഘത്തിൽ ജമാഅത്തെ പ്രതിനിധി ഉണ്ടായിരുന്നെന്നും ഈശ്വരൻ പറഞ്ഞു. അതേസമയം, ലീഗ് എംഎൽഎയുമായി ചർച്ച നടത്തിയെന്ന ആർഎസ്എസ് നേതാക്കളുടെ വാദം തെറ്റാണെന്ന് മുസ്ലീം ലീഗ് പറഞ്ഞു. സംഘപരിവാറുമായി സഹകരിക്കുന്നവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാടെന്നും നേതാക്കൾ പറഞ്ഞു.