ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ലെന്ന തന്റെ തീരുമാനത്തിനുപിന്നിലെ കാരണം വെളിപ്പെടുത്തി നടന്‍ രജനീകാന്ത്. പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്റെ ഉപദേശത്തെത്തുടര്‍ന്നാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുളള തീരുമാനം താന്‍ വേണ്ടെന്ന് വച്ചതെന്നാണ് രജനീകാന്ത് പറയുന്നത്. രാജന്‍ രവിചന്ദ്രന്റെ സാപ്പിയന്‍സ് ഫൗണ്ടേഷന്റെ 25-ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സമയത്താണ് കൊവിഡ് വന്നത്. അന്ന് കിഡ്‌നി മാറ്റിവയ്ക്കല്‍ കഴിഞ്ഞ് മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ ഞാന്‍ തയാറായില്ല. അന്ന് ഡോക്ടര്‍ രാജന്‍ രവിചന്ദ്രനുമായി ഞാന്‍ വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ അദ്ദേഹം എന്റെ തീരുമാനത്തോട് യോജിച്ചില്ല. തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ പൊതുപരിപാടികളില്‍ മാസ്‌ക് ധരിക്കണം, ജനങ്ങളില്‍നിന്നും പത്തടി മാറി നില്‍ക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഡോക്ടര്‍ മുന്നോട്ടുവെച്ചു. രണ്ട് വ്യവസ്ഥകളും അസാധ്യമായിരുന്നു. ഞാന്‍ ആശയക്കുഴപ്പത്തിലായപ്പോള്‍ ഡോക്ടറാണ് എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാധ്യമങ്ങളോടും ആരാധകരോടും പറയാം എന്ന് പറഞ്ഞത്'- രജനീകാന്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021-ലാണ് താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്. രജനീ മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. പാര്‍ട്ടി അംഗങ്ങളുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പ്രചാരണത്തിനിടയില്‍ ആയിരക്കണക്കിന് ആളുകളെ കാണേണ്ടതായി വരും. 120 പേര്‍ മാത്രമായി കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി സിനിമാചിത്രീകരണം നടത്തുന്നതിനിടയില്‍പോലും സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. താന്‍ മൂന്നുദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു.
രോഗത്തിന് വാക്‌സിന്‍ കണ്ടുപിടിച്ചാലും തനിക്ക് അസുഖം ബാധിച്ചാല്‍ ഈ യാത്രയില്‍ തന്നോടൊപ്പമുളളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവും അതിനാല്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു അന്ന് രജനീകാന്ത് പറഞ്ഞത്. താന്‍ നല്‍കിയ വാഗ്ദാനം പാലിക്കാനാവാത്തതില്‍ അദ്ദേഹം ആരാധകരോട് മാപ്പും ചോദിച്ചിരുന്നു.