തിരുവനന്തപുരം: താന്‍ അഭിനയിച്ച 'ബാംബൂബോയ്സ്' ആദിവാസി വിഭാഗത്തെ അപമാനിക്കുന്ന സിനിമയാണെന്ന് നടന്‍ സലിം കുമാര്‍. പലപ്പോഴും സിനിമയുടെ സെറ്റില്‍ നിന്നും ഇറങ്ങി പോന്നിട്ടുണ്ടെന്നും ഇന്നായിരുന്നുവെങ്കില്‍ ഇത്തരമൊരു സിനിമ ചെയ്യുമായിരുന്നില്ലെന്നും സലിം കുമാര്‍ പറഞ്ഞു. നടന്‍ പറയുന്നത് സിനിമയുടെ സംവിധായകനും കൂടി മനസിലാവണം. സിനിമ സംവിധായകന്‍റെ കലയായിരിക്കുമ്പോൾത്തന്നെ സിനിമ ഒരു കലക്ടീവ് വർക്കുംകൂടി ആണ്. ഓരോരുത്തരുടെയും പ്രതിഭയ്ക്കുള്ള സ്പെയിസ് ആ സിനിമ നൽകണം. എങ്കില്‍ മാത്രമേ ആ സിനിമ വിജയിക്കുകയുള്ളുവെന്നും സലിം കുമാര്‍ ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതില്‍ ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപെടണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഒരാളുടെ സ്വാര്‍ഥതയ്ക്ക് വേണ്ടിയാവരുത്. സിനിമയുടെ വിജയത്തിനുവേണ്ടിയാകണം. എനിക്ക് സിനിമയിൽ ആവശ്യത്തിൽക്കൂടുതൽ പരിഗണന കിട്ടിയിട്ടുണ്ട്. മലയാളത്തിൽ എന്നെക്കാൾ കഴിവുള്ള എത്രയോ നടന്മാരുണ്ട്. അവരിൽ പലർക്കും എന്റെയത്ര അവസരങ്ങൾ കിട്ടിയിട്ടില്ല. അങ്ങനെ നോക്കിയാൽ ഞാൻ ഹാപ്പിയാണ് - സലിം കുമാര്‍ പറഞ്ഞു.
ചില സന്ദർഭങ്ങളിൽ ഒരാളെ തിരിച്ചറിയാൻവേണ്ടി ഒരു കഷണ്ടിയുള്ള ആള്, കറുത്ത് തടിച്ച ഒരാൾ എന്നൊക്കെ പറഞ്ഞിരുന്നു. ഒപ്പം അവരുടെ ചില പ്രത്യേകതകളെ സൂചിപ്പിക്കാൻ പല ഉപമകളും പറയാറുണ്ട്. ആ രസകരമായ ഉപമകൾ ഇന്ന് ബോഡി ഷെയിമിങ്ങായി മാറി! മാനസികമായി ദ്രോഹിക്കുന്നില്ലെങ്കിൽ തമാശയ്ക്കുവേണ്ടി ഒരാളെ തിരിച്ചറിയാൻവേണ്ടിയൊക്കെ പലതും പറയില്ലേ. അത് തെറ്റാണോ. എനിക്കറിയില്ല. ഒരാളെ സൂചിപ്പിക്കാൻ എന്തുപറയണമെന്ന കാര്യത്തിൽ ഇന്ന് പേടിയാണ്. ശരിക്കും ഇപ്പോൾ തമാശ പറയാൻ പാടില്ലേ. എനിക്ക് സംശയമുണ്ട്. ഒരവസ്ഥയെ സൂചിപ്പിക്കാൻപോലും ഇന്ന് ഒന്നുംപറയാൻ കഴിയില്ല. ഇങ്ങനെ പോയാൽ ചിരിപ്പിക്കാൻവേണ്ടി ഈ നാട്ടിൽ ഇനി ഒന്നും മിണ്ടാൻ പറ്റില്ല. സംസാരിക്കാൻവരെ സെൻസർ ബോർഡ് അംഗീകാരം നൽകേണ്ടതായി വരും - സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.