തിരുവനന്തപുരം: കെ പി സി സി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച എം കെ രാഘവന്‍ എം പിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞത്. വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളിധരന്‍ പറഞ്ഞു. 'ചില നോമിനേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യമാണ് എം കെ രാഘവന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും. കെ പി സി സിയില്‍ വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ലെന്നും രാഷ്ട്രീയ കാര്യസമിതി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും മുരളിധരന്‍ ആവശ്യപ്പെട്ടു.
അതേസമയം, എം കെ രാഘവന്‍ എം പി നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഘവന്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ പറയാമായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന രീതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുടരുന്നതെന്നാണ് എം കെ രാഘവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനസ്ഥാപിച്ചു എന്നായിരുന്നു പി. ശങ്കരന്‍ അനുസ്മരണവേദിയില്‍ രാഘവന്റെ വിമര്‍ശനം.