ഡല്‍ഹി: ഇതിഹാസ താരം കപില്‍ ദേവിന് ശേഷം 500 വിക്കറ്റും 5000 റണ്‍സും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവീന്ദ്ര ജഡേജ. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ ടെസ്റ്റ് , ഏകദിനം, ട്വന്‍റി 20, എന്നീ ഫോര്‍മാറ്റുകളിലായി 500 വിക്കറ്റ് തികച്ചത്. ടെസ്റ്റില്‍ 263 വിക്കറ്റ് നേടിയ ജഡേജ ഏകദിനത്തിൽ 189 വിക്കറ്റുകളും ട്വന്റി 20യിൽ 51 വിക്കറ്റുകളും സ്വന്തമാക്കി.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശക്തമായ നിലയിലാണ് ഓസ്ട്രേലിയയുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന് ഇന്ത്യയെ എറിഞ്ഞിട്ട ഓസ്ട്രേലിയ ആദ്യ ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണുള്ളത്. അതേസമയം, രവീന്ദ്ര ജഡേജയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരവും എം പിയുമായ ഹര്‍ഭജൻ സിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
'ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയ്ക്ക് വൈസ് ക്യാപ്റ്റനില്ല. ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ആദ്യ ഇലവനില്‍ വരുന്ന ഒരാളെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ രവീന്ദ്ര ജഡേജയാണ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനെന്നും' ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഇതിനിടയിലാണ് രവീന്ദ്ര ജഡേജ പുതിയ നേട്ടം സ്വന്തമാക്കിയത്.